ഷോപ്പിങ് മാളില്‍ നിന്നും ചോക്ലേറ്റ് മോഷ്ടിച്ചു?; വിദ്യാര്‍ഥി മരിച്ച നിലയില്‍

ഷോപ്പിങ് മാളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി
ഷോപ്പിങ് മാളില്‍ നിന്നും ചോക്ലേറ്റ് മോഷ്ടിച്ചു?; വിദ്യാര്‍ഥി മരിച്ച നിലയില്‍

ഹൈദരബാദ്: ഷോപ്പിങ് മാളില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചു എന്ന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ആരോപിച്ച വിദ്യാര്‍ഥി മരിച്ച നിലയില്‍. 17വയസുകാരനായ ആദിവാസി വിദ്യാര്‍ഥിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഷോപ്പിങ് മാളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

സംഭവദിവസം പൊലീസ് ഷോപ്പിങ് മോളിലെ സിസി ടിവി പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയതിന്റെ യാതൊരു തെളിവും പൊലീസിന് കണ്ടെത്താനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മോഷണം നടത്തിയെന്ന് ആരോപിച്ച് പിടികൂടിയ വിദ്യാര്‍ഥിയെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ തപ്പിനോക്കിയപ്പോള്‍ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടതായും ഉടന്‍ തന്നെ മാളധികൃതര്‍ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും വിദ്യാര്‍ഥി മരിച്ചതായും പൊലീസ് പറയുന്നു.

പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥി ഹോസ്റ്റലിലാണ് താമസിക്കുന്നത്. കൂട്ടുകാരോടൊപ്പമാണ് വിദ്യാര്‍ഥി ഷോപ്പിങ് മാളിലെത്തിയത്. മാളില്‍ നിന്നും വിദ്യാര്‍ഥി ചോക്ലേറ്റുകള്‍ എടുത്ത് പോക്കറ്റിലിട്ടതായി സെക്യൂരിറ്റി ഗാര്‍ഡുകള്‍ ആരോപിക്കുന്നു. ഗാര്‍ഡിനെ കണ്ടപ്പോള്‍ വിദ്യാര്‍ഥി ചോക്ലേറ്റുകള്‍ വലിച്ചെറിഞ്ഞതായും തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു. മര്‍ദിച്ചിട്ടില്ലെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും സെക്യൂരിറ്റി ഗാര്‍ഡുകള്‍ പറയുന്നു.

ഹൃദയസ്തംഭനമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. മാളധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com