ബംഗളൂരു: സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ മര്‍ദിച്ചതായി ടാക്‌സി ഡ്രൈവറുടെ പരാതി. കമിതാക്കളായ യുവാവിനും യുവതിക്കുമെതിരേ വെസ്റ്റ് ബംഗളൂരു സ്വദേശിയായ സുധീര്‍ കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ക്കിലെ മുളങ്കൂട്ടത്തിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന തന്നെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചുവെന്നും സുധീറിന്റെ പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ കബ്ബണ്‍ പാര്‍ക്കിലായിരുന്നു സംഭവം.
കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ താന്‍ ഇത് ചെയ്തിട്ടില്ലെന്നും മൂത്രമൊഴിക്കുകയായിരുന്നുവെന്നു പറഞ്ഞിട്ടും കമിതാക്കള്‍ പിന്മാറിയില്ല. മര്‍ദിച്ചതിനൊപ്പം യുവതി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചെന്നും ഇയാളുടെ പരാതിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ സുധീറിന്റെ പരാതി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധീര്‍ എന്തിനാണ് പാര്‍ക്കില്‍ പോയതെന്നും മുളങ്കൂട്ടത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സമയം പാര്‍ക്കിലുണ്ടായിരുന്നവര്‍ നല്‍കിയ മൊഴിയും ഇയാള്‍ക്കെതിരാണ്. ഏകദേശം 20 മിനുട്ടോളം സുധീറിനെ മുളങ്കൂട്ടത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ