ന്യൂഡൽഹി: ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആറ് വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നത്. അനധികൃതമായി സംഘംചേരൽ, ആയുധമേന്തിയുള്ള കലാപ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.
കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് ഡിസിപി ദേവേന്ദ്ര ആര്യ വ്യക്തമാക്കി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നാല് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.
അതിനിടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അക്രമത്തിന് എതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ