നിര്‍ഭയ: വധശിക്ഷ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം; റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം

ദയാഹര്‍ജി പരിഗണനയില്‍ ഉള്ളതിനാല്‍, ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് വധശിക്ഷ നടപ്പാക്കാന്‍ തടസമുണ്ടെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍
നിര്‍ഭയ: വധശിക്ഷ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം; റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം


ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ നിര്‍ദേശം. ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍, ജനുവരി 22ന് തീരുമാനിച്ച വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് നല്‍കിയ ഹര്‍ജിയിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാര്‍ അറോറയുടെ നടപടി.

ദയാഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ ജനുവരി ഏഴിന് കോടതി പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കണമെന്ന് മുകേഷ് സിങ്ങിനു വേണ്ടി ഹാജരായ വൃന്ദാ ഗ്രോവര്‍ ആവശ്യപ്പെട്ടു. മരണവാറണ്ട് ഉത്തരവ് അല്ലെന്നും അതു റദ്ദാക്കാന്‍ ഈ കോടതിക്ക് അധികാരമില്ലെന്നും ജഡ്ജി അറിയിച്ചു. മരണവാറണ്ട് ഉണ്ടെങ്കില്‍പ്പോലും ദയാഹര്‍ജി പരിഗണനയില്‍ ഉള്ളതിനാല്‍, ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് വധശിക്ഷ നടപ്പാക്കാന്‍ തടസമുണ്ടെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വിശദ റിപ്പോര്‍ട്ട് അറിയിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചത്. 

ദയാഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്ര തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വൃന്ദാ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. എങ്കിലും ജയില്‍ അധികൃതരെ വിശ്വസിക്കാനാവില്ല. അവര്‍ ആരുടെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയില്ല. അതുകൊണ്ട് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കണമെന്ന് വൃന്ദാഗ്രോവര്‍ ആവശ്യപ്പെട്ടു.

ശിക്ഷ നടപ്പാക്കുന്നത് ജയില്‍ അധികൃതരുടെ നിയമ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ആവരുത്. കോടതികളിലെ നിയമവും പുറത്തുള്ള നിയമ വ്യാഖ്യാനവും രണ്ടാണ്. മുകേഷ് സിങ്ങിനായി തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിന് ചില രേഖകള്‍ക്കായി ജയില്‍ അധികൃതരെ സമീപിച്ചെങ്കിലും അവര്‍ മറുപടി പോലും തന്നില്ലെന്ന് അവര്‍ പറഞ്ഞു.

ദയാഹര്‍ജി തള്ളിക്കൊണ്ടുളള രാഷ്ട്രപതിയുടെ നടപടി പോലും കോടതിയില്‍ ചോദ്യം ചെയ്യാമെന്നിരിക്കെ ദയാഹര്‍ജി പരിഗണനയിലുള്ളപ്പോള്‍ ശിക്ഷ നടപ്പാക്കാനാവില്ലെന്ന് വൃന്ദാ ഗ്രോവര്‍ പറഞ്ഞു. 

മരണവാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതിക്കു തന്നെ അതു സ്‌റ്റേ ചെയ്യാനാവില്ലെന്ന് പ്രസിക്യൂട്ടര്‍ രാജീവ് മോഹന്‍ വാദിച്ചു. സര്‍ക്കാരില്‍നിന്ന് ഉത്തരവുണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിന് വധശിക്ഷ നിര്‍ത്തിവയ്ക്കാനാവുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com