ബിഹാറില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍, 75 ബിജെപി നേതാക്കള്‍ക്ക് രോഗബാധ 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ബിഹാറില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ഫയല്‍ചിത്രം
ഫയല്‍ചിത്രം

പട്‌ന: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ബിഹാറില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. ഇക്കാലയളവില്‍ അവശ്യ സേവനങ്ങള്‍ മാത്രമാണ്  അനുവദിക്കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ബിഹാറില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് വരികയാണ്. 75 ബിജെപി നേതാക്കള്‍ക്കാണ് കൂട്ടത്തോടെ രോഗം കണ്ടെത്തിയത്. പട്‌നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്പിളുകളില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു. ഇതില്‍ ബിജെപി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, എംഎല്‍സി രാധാ മോഹന്‍ ശര്‍മ്മ എന്നി പ്രമുഖര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം ബിഹാര്‍ മന്ത്രിസഭയിലെ രണ്ടാമനായ ഗ്രാമീണ മന്ത്രി ശൈലേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായി ബിഹാര്‍ സര്‍ക്കാര്‍ പറയുന്നു. 70.97 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 4227 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 11,953 പേര്‍ രോഗമുക്തി നേടിയതായും ബിഹാര്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

പുതിയ കേസുകളില്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത് പട്‌നയില്‍ നിന്നാണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത 1266 കേസുകളില്‍ 177 എണ്ണവും പട്‌നയില്‍ നിന്നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com