ജയ്പുർ: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെക്കെതിരെ ഗുരുതര ആരോപണവുമായി എൻഡിഎ ഘടകകക്ഷി രംഗത്ത്. രാജസ്ഥാൻ കോൺഗ്രസിൽ രാഷ്ട്രീയ നാടകം അരങ്ങേറുന്നതിനിടെയാണ് അതിൽ ട്വിസ്റ്റുണ്ടാക്കുന്ന തരത്തിലുള്ള ആരോപണവുമായി എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക പാർട്ടിയാണ് രംഗത്ത് വന്നിരിക്കുന്നത്.
കോൺഗ്രസിൽ സച്ചിൻ പൈലറ്റ് വിമത നീക്കം നടത്തിവരുന്ന ഘട്ടത്തിൽ വസുന്ധര രാജെ ഗെഹ്‌ലോട് സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി എന്നാണ് എൻഡിഎ ഘടകക്ഷിയുടെ ആരോപണം. വസുന്ദര രാജെ കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് ഗെഹ്‌ലോടിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടതായി ലോക്‌സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവുമായ ഹനുമാൻ ബെനിവാൾ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം.
അടുപ്പമുള്ള കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് ഗെഹ്‌ലോടിന് പിന്തുണ നൽകാൻ വസുന്ദര രാജെ ആവശ്യപ്പെട്ടതിന് തന്റെ പക്കൽ തെളിവുണ്ടെന്നും ഹനുമാൻ ബെനിവാൾ പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസിനുള്ളിൽ വൻ പൊട്ടിത്തെറിയുണ്ടായിട്ടും സർക്കാർ ഭീഷണിയിലായിട്ടും വസുന്ദര രാജെ മൗനം പുലർത്തുന്നത് നേരത്തെ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിക്കെതിരെ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ