പുതുച്ചേരി; എംഎൽഎമാരും മന്ത്രിമാരും ഉൾപ്പടെ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ മന്ത്രിസഭായോഗവും നിയമസഭാ സമ്മേളനവും നടത്താൻ പുതിയ വഴികൾ തേടുകയാണ്. ഓൺലൈനിലേക്കാണ് ഭൂരിഭാഗം പേരും തിരിയുന്നത്. എന്നാൽ ഒരു മരച്ചുവടുണ്ടെങ്കിൽ നിയമസഭാസമ്മേളനം സാധ്യമെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി. എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയമസഭാ മന്ദിരത്തിന്റെ അങ്കണത്തിലെ മരച്ചുവട്ടിലേക്ക് സമ്മേളനം മാറ്റിയത്.
കോവിഡിന്റെ രൂക്ഷത അറിയാവുന്ന പ്രതിപക്ഷവും സർക്കാരിന്റെ തീരുമാനത്തിന് പിന്തുണ നൽകി. മരച്ചുവട്ടിൽ ക്രമീകരിച്ച താൽക്കാലിക പന്തൽ കെട്ടിയാണ് സമ്മേളനം നടത്തിയത്. ഞായറാഴ്ച വരെയുണ്ടാകേണ്ട സമ്മേളനം ശനിയാഴ്ച അവസാനിപ്പിച്ച് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
മുഖ്യപ്രതിപക്ഷമായ എൻആർ കോൺഗ്രസിലെ എൻഎസ്ജെ ജയപാൽ എംഎൽഎയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കതിർകാമം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ജയപാൽ വെള്ളിയാഴ്ച വരെ സഭയിൽ എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ