ഗുവാഹത്തി: കൊറോണ വൈറസിനെ ദേവിയായി ആരാധിച്ച് അസമിലെ ഗ്രാമീണർ. ലോകമാകെ കോവിഡ് വ്യാപനം തുടരുന്നതിനിടെയാണ് 'കൊറോണ ദേവീ പൂജ' നടന്നത്. അസമിലെ ബിശ്വനാഥ് ചരിയാലി മുതൽ ദാരംഗ് ജില്ലയിലും ഗുവാഹത്തിലും വരെ ഈ പൂജ നടന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പലരും പങ്കിട്ടിട്ടുണ്ട്.
കോവിഡ് 19 രോഗ ബാധയെ നേരിടാനുള്ള വാക്സിൻ കണ്ടെത്താൻ ശാസ്ത്ര ലോകം കഠിനമായ പരിശ്രമത്തിലാണ്. അതിനിടെയാണ് അസമിലെ സ്ത്രീകൾ കൊറോണ ദേവീ പൂജ നടത്തിയത്. ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാൻ പൂജ കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം. ബിശ്വനാഥ് ചരിയാലിയിൽ നദിക്കരയിൽ ശനിയാഴ്ചയാണ് പൂജ നടന്നത്.
'ഞങ്ങൾ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോൾ കാറ്റ് വന്ന് വൈറസിനെ തകർത്തു കളയും'- പൂജ നടത്തിയ ഒരു സ്ത്രീ പറഞ്ഞു.
അസമിൽ ഇന്നലെ മാത്രം 81 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,324 ആയി ഉയർന്നു. ലോക്ക്ഡൗൺ അഞ്ചാം ഘട്ടം തുടങ്ങി ഒരാഴ്ച തികയുമ്പോൾ ഇന്ത്യയിൽ രോഗ വ്യാപനം ഉയരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ