ചെന്നൈ: ആദ്യ രാത്രിയിൽ ഭർത്താവ് നവ വധുവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ചെന്നൈക്ക് സമീപം മിഞ്ചുരിലാണ് ദാരുണ സംഭവം. നീതിവാസൻ (24) ആണ് ഭാര്യ സന്ധ്യ (20)യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
ബന്ധുക്കളായ നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിവാഹം. 20ഓളം ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് നവ ദമ്പതികൾ വീട്ടിലെത്തുകയും ചെയ്തു. ആദ്യ രാത്രി ദമ്പതിമാരുടെ കിടപ്പു മുറിയിൽ നിന്ന് സന്ധ്യയുടെ കരച്ചിൽ കേട്ടു. ഇത് കേട്ട് ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന സന്ധ്യയെ ബന്ധുക്കൾ കാണുന്നത്. സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു.
എന്നാൽ യുവതിയുടെ ഭർത്താവായ നീതിവാസനെ മുറിയിൽ കണ്ടില്ല. ഉടൻതന്നെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തിൽ നീതിവാസനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകത്തിന്റെയും ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കാട്ടൂർ പൊലീസ് പറഞ്ഞു. കല്യാണ ദിവസം വീട്ടിൽ നടന്ന ദാരുണമായ മരണങ്ങളുടെ ഞെട്ടലിലാണ് ബന്ധുക്കളും പ്രദേശവാസികളും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ