ഗല്‍വാനില്‍ നിന്ന് ചൈനീസ് സൈന്യവും വാഹനങ്ങളും പിന്‍വാങ്ങുന്നു

ഇന്ത്യയുമായി സംഘര്‍ഷം നടന്ന നിയന്ത്രണരേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ തുടങ്ങി.
ഗല്‍വാനില്‍ നിന്ന് ചൈനീസ് സൈന്യവും വാഹനങ്ങളും പിന്‍വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുമായി സംഘര്‍ഷം നടന്ന നിയന്ത്രണരേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ തുടങ്ങി. മുന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ചൈനീസ് സൈനികരും സൈനിക വാഹനങ്ങളും പ്രദേശത്ത് നിന്ന് പിന്മാറി തുടങ്ങിയതായി സൈനിക വൃത്തങ്ങള്‍ പറയുന്നു. ജൂണ്‍ 22നാണ് മേഖലയില്‍ നിന്ന് പിന്മാറാമെന്ന ഉറപ്പ് ചൈന ഇന്ത്യക്ക് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ത്യയുടെയും ചൈനയുടെയും സൈനിക കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് കടന്നുകയറിയ പ്രദേശത്ത് നിന്ന് പിന്മാറാമെന്ന നിലപാട് ചൈന അറിയിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്.  കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നും ചൈന സൈന്യത്തെ പിന്‍വലിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.

മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യന്‍ സൈന്യവും അതിര്‍ത്തിയില്‍ തമ്പടിച്ചത്. നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗല്‍വാന്‍ താഴ് വാരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സൈനിക വിന്യാസം കടുപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com