രാം സിങിനെ കൊന്നതാണ്; സഹോദരന്‍ ഒരേയൊരു സാക്ഷി: തൂക്കിക്കൊല്ലുന്നതിന് എതിരെ നിര്‍ഭയ പ്രതികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ വധശിക്ഷ തടയാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
രാം സിങിനെ കൊന്നതാണ്; സഹോദരന്‍ ഒരേയൊരു സാക്ഷി: തൂക്കിക്കൊല്ലുന്നതിന് എതിരെ നിര്‍ഭയ പ്രതികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ വധശിക്ഷ തടയാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പ്രതികളുടെ അഭിഭാഷകന്‍ അഡ്വ. എ പി സിങാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. 

നീതി നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ തങ്ങള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. വിചാരണക്കിടെ ജയിലില്‍ ആത്മഹത്യ ചെയ്ത പ്രതി രാം സിങിനെ കൊന്നതാണെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

രാം സിങിന്റെ കൊലപാതകത്തിന് കൂട്ടുപ്രതിയും സഹോദരനുമായ മുകേഷ് സിങാണ് ഒരേയൊരു സാക്ഷിയെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കരുത് എന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

രാം സിങ് ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മരണ വാറന്റ് വന്നതോടുകൂടി രാം സിങ് മര്‍ദനത്തിന് വിധേയനായിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ക്ക് അതില്‍ പങ്കുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്- അഡ്വ. എ പി സിങ് പറഞ്ഞു. 

വധശിക്ഷ മനുഷ്യാവകാശകമ്മീഷന്‍ തടയണമെന്നും രാം സിങിന്റെ എഴുപത് വയസ്സു കഴിഞ്ഞ മാതാവും പത്തു വയസ്സുകാരനായ മകനും അടങ്ങിയ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നു എന്ന് കാണിച്ച് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ഇന്ന് കോടതിയെ സമീപിച്ചിരുന്നു. 

മാര്‍ച്ച് 20ന് രാവിലെ 5.30നാണ് കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ്, അക്ഷയ് സിങ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെ തൂക്കിലേറ്റാന്‍ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് എതിരെ പ്രതിഭാഗം കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com