കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കഠിന പരിശ്രമത്തിലാണ് ലോകം. സ്വന്തം ജീവൻ പോലും അപകടത്തിലാക്കിയാണ് പലരും കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതും വൈറസ് ബാധിത മേഖലകളിൽ ജോലി ചെയ്യുന്നതും.
അത്തരത്തിൽ നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന ഒരു വിഭാഗമാണ് എയർ ലൈൻ ജീവനക്കാർ. എന്നാൽ എയർ ലൈന്‍ ജീവനക്കാരിയായതിനാൽ തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരി. അയൽവാസികള്‍ കുടുംബത്തെ ഒറ്റപ്പെടുത്തുന്നതായി യുവതി പറയുന്നു.
''ഞാൻ കൊറോണ വൈറസ് ബാധിതയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തുകയാണ് ചിലർ. ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഞാൻ വീട്ടിലില്ലാത്ത സമയത്ത് അയൽവാസികൾ അമ്മയോട് മോശം രീതിയിൽ സംസാരിക്കുകയാണ്. അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. അമ്മയ്ക്ക് മാർക്കറ്റിൽ പോകാനോ ഭക്ഷ്യ വസ്തുക്കൾ വാങ്ങാനോ സാധിക്കുന്നില്ല. കാരണം, ആളുകൾ അവരുമായി ഇടപഴകാൻ തയാറാകുന്നില്ല. മാത്രമല്ല, അമ്മ കൊറോണ വൈറസ് പരത്തുമെന്നും അവർ പറയുന്നു'' യുവതി കണ്ണീരോടെ പറയുന്നു.
മോശം സന്ദേശങ്ങളും മറ്റു രീതിയിലുള്ള മാനസിക പീഡനങ്ങളും തന്നെ തേടി വരുന്നതായി ഇന്ത്യയിൽ ആദ്യമായി കോവിഡ്–19 സ്ഥിരീകരിച്ച വ്യക്തിയും പറഞ്ഞിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും കോവിഡ് ബാധിതരാണെന്ന തരത്തിലുള്ള ആരോപണങ്ങൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ