ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. കൊറോണയുടെ വ്യാപനം തടയാനായി 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചിടലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ ആശ്ചര്യകരമാണ്. ഇത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. മാര്‍ച്ച് 24 ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെയാണ് തുടരുക. ലോക്ക്ഡൗണ്‍ 49 ദിവസത്തേക്ക് നീട്ടണമെന്ന തരത്തിലുള്ള ചില പഠന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ക്യാബിനറ്റ് സെക്രട്ടറിയുടെ വിശദീകരണം.
രാജ്യത്തെ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് സമ്പൂർണ്ണ അടച്ചിടലെന്ന തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ