അഹമ്മദാബാദ്; രാജ്യത്ത് മെയ് 21 ന് ശേഷം കൊറോണ വ്യാപനം ദുർബലമാകുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി ബെജാൻ ദാരുവാല അന്തരിച്ചു. 90 വയസായിരുന്നു. അഹമ്മദാബാദ് അപ്പോളൊ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദാരുവാല കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. എന്നാൽ ന്യുമോണിയ ബാധയെത്തുടർന്നാണ് മരണമെന്ന് മകൻ നസ്തൂർ ദാരുവാല വ്യക്തമാക്കി.
രാജ്യത്തെ ഒട്ടേറെ പത്രങ്ങളിലെ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. നിരവധി പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന് പിന്നാലെ ഏപ്രിലിലാണ് അദ്ദേഹം കോവിഡിനെക്കുറിച്ച് പ്രവചിച്ചത്. മേയ് 21 വരെയേ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിപ്പിച്ചു.
ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായ ജൗതിഷിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് മേയ് 22-നാണ്. തുടർന്ന് കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഇദ്ദേഹത്തിന്റെ പേര് കോർപ്പറേഷന്റെ കോവിഡ് രോഗികളുടെ പട്ടികയിലുണ്ടെങ്കിലും ബന്ധുക്കൾ ഇത് നിഷേധിക്കുകയായിരുന്നു.
ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച മികച്ച നൂറു ജൗതിഷികളുടെ നിരയിൽ ഇടംപിടിച്ചയാളാണ് ബെജാൻ ദാരുവാല. നരേന്ദ്രമോദി, അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവരുടെ വിജയങ്ങൾ കൃത്യമായി പ്രവചിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ