പത്ത് ഇടത്തെ വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നു; നിതീഷിനും ബിജെപിക്കുമെതിരെ ആര്‍ജെഡി

ഇരുവരും ഗൂഢാലോചന നടത്തി ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി
പത്ത് ഇടത്തെ വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നു; നിതീഷിനും ബിജെപിക്കുമെതിരെ ആര്‍ജെഡി


പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയവെ പത്തുസീറ്റുകളിലെ ഫലം നിതീഷ് കുമാറും സുശീല്‍ കുമാര്‍ മോദിയും ചേര്‍ന്ന് വൈകിപ്പിക്കുന്നതായി ആര്‍ജെഡി. ഇരുവരും ഗൂഢാലോചന നടത്തി ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി ആരോപിച്ചു.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. ബിജെപിയാണ് നിലവില്‍ വലിയ ഒറ്റകക്ഷി. 75 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രണ്ടാമത് 74 സീറ്റുകളുമായി ആര്‍ജെഡിയാണ്. അതേ സമയം 122സീറ്റുകളുമായി എന്‍ഡിഎ മുന്നണിയാണ് മുന്നില്‍ നില്‍ക്കുന്നത്. 114സീറ്റുകളുമായി മഹാസഖ്യം തൊട്ടുപിന്നിലുണ്ട്. 243 അംഗ സഭയില്‍ 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 42 സീറ്റുകളിലാണ് മുന്നിലുള്ളത്. 2015-ല്‍ 71 സീറ്റുകള്‍ നേടിയിരുന്നു ജെഡിയു.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെണ്ണല്‍ ആയതിനാലാണ് ഫലം പൂര്‍ണ്ണമാകാന്‍ വൈകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഉച്ചവരെ 20 ശതമാനം വോട്ടുകള്‍ മാത്രമെ എണ്ണിയിരുന്നുള്ളൂ. രാത്രി വൈകിയാകും പൂര്‍ണ്ണ ഫലം ലഭിക്കുക.

എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മഹാസഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എന്‍ഡിഎ ഒരുപടി മുന്നില്‍ കുതിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ചു സീറ്റുകളിലും ബിഎസ്പി ഒരു സീറ്റിലും മുന്നേറുന്നുണ്ട്. രണ്ട് സ്വതന്ത്രരും ലീഡ് ചെയ്യുന്നു. തൂക്കുസഭ വരികയാണെങ്കില്‍ ഈ കക്ഷികളുടെ നിലപാട് നിര്‍ണായകമാകും. തൂക്കുസഭ മുന്നില്‍ കണ്ട് ഇരു മുന്നണികളും ദേശീയ-സംസ്ഥാന തലങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് പുറമെ കോണ്‍ഗ്രസ് 20, സിപിഐ (എം.എല്‍) 12 സിപിഐ 3, സിപിഐം 3 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ മുന്നണിയില്‍ ബിജെപിക്കും ജെഡിയുവിനും പുറമെ വിഐപി അഞ്ചിടത്തും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) മൂന്നിടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com