പട്‌ന: ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രിയാകും. കത്തിഹാറിൽ നിന്നുള്ള എംഎൽഎയാണ് തർകിഷോർ പ്രസാദ്. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയാണ് ഇക്കാര്യം അറിയിച്ചത്. സുശീൽ കുമാർ മോദി തന്നെ സഭാകക്ഷി നേതാവായി തുടരുമെന്നായിരുന്നു നേരത്തെ വന്ന മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ പിന്നീടാണ് തർകിഷോറിന്റെ പേര് ഉയർന്നു വന്നത്. സുശീൽ കുമാർ മോദി കേന്ദ്ര മന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാലാം തവണയും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് തർകിഷോർ പ്രസാദിനെ നിയമസഭാകക്ഷി നേതാവായി ബിജെപി തെരഞ്ഞെടുത്തത്. ഫലം വന്നതിനു പിന്നാലെ എതിരില്ലാതെയാണ് തർകിഷോർ പ്രസാദിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
തനിക്ക് 40 വർഷത്തെ രാഷ്ട്രീയ ജീവിതം സമ്മാനിച്ചത് ബിജെപിയും സംഘ പരിവാറുമാണെന്ന് അദ്ദേഹം തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു. പാർട്ടി എന്ത് ഉത്തരവാദിത്വം ഏൽപ്പിച്ചാലും അത് നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാകക്ഷി ഉപനേതാവായി തെരഞ്ഞെടുത്ത രേണു ദേവിയെ അദ്ദേഹം അഭിനന്ദിച്ചു. നേരത്തെ ചേർന്ന എൻഡിഎയുടെ യോഗം നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ