കോവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ചന്തകള്‍ വീണ്ടും അടയ്ക്കുന്നു, വിവാഹത്തിന് അടക്കമുള്ള ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

കോവിഡ് മൂന്നാം തരംഗം നേരിടുന്ന ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം നേരിടുന്ന ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണവിധേമായ പശ്ചാത്തലത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ പരമാവധി എണ്ണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പഴയപോലെ 50 ആക്കി ചുരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നത് വഴി ചന്തകള്‍ വൈറസ് ബാധയുടെ പ്രഭവകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവ അടയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

നിലവില്‍ രാജ്യമൊട്ടാകെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവരികയാണ്. എന്നാല്‍ ഡല്‍ഹിയില്‍ വൈറസ് വ്യാപനം രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍.  ഡല്‍ഹിയില്‍ നാലുപേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ വൈറസ് വ്യാപനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ശൈത്യകാലമായതിനാല്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തി ഇളവുകള്‍ പിന്‍വലിക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അംഗീകാരം തേടി ലഫ്റ്റന്റ് ഗവര്‍ണറെ സമീപിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. വിവാഹചടങ്ങുകളില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് വീണ്ടും 50 ആക്കി ചുരുക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിന് പുറമേ സാമൂഹിക അകലം പാലിക്കാത്തത് അടക്കമുള്ള പ്രശ്‌നങ്ങളും ഡല്‍ഹി നേരിടുന്നുണ്ട്. ഇതുമൂലം ചന്തകള്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുകയാണ്. ഇവ അടയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com