അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; മകള്‍ക്ക് നീതി ലഭിച്ചില്ല, നിയമസഭയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ ആത്മഹത്യാശ്രമം

അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുടെ ആത്മഹത്യാശ്രമം
അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; മകള്‍ക്ക് നീതി ലഭിച്ചില്ല, നിയമസഭയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ ആത്മഹത്യാശ്രമം

ഭുവനേശ്വര്‍: അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുടെ ആത്മഹത്യാശ്രമം. ഒഡീഷയിലെ നയാഘട്ട് ജില്ലയില്‍നിന്നുള്ള ദമ്പതികളാണ് ചൊവ്വാഴ്ച ഭുവനേശ്വറിലെ നിയമസഭ മന്ദിരത്തിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് തടയുകയായിരുന്നു. ഇവരെ പിന്നീട് കസ്റ്റഡിയിലെടുത്തു.

ജൂലയ് 10നാണ് ഇവരുടെ അഞ്ച് വയസ്സുള്ള മകളെ കാണാതായത്. വീടിന് മുന്നില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വീടിന് പിറകുവശത്താണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് വൃക്കകള്‍ പുറത്തെടുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ പേര് സഹിതം ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ജില്ലയില്‍നിന്നുള്ള മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും അതിനാലാണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് ആരോപിക്കുന്നു. ഇതിനിടെ, പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ അക്രമിച്ചതായും പിതാവ് ആരോപിച്ചു. ഒക്ടോബര്‍ 26നായിരുന്നു കുടുംബത്തിന് നേരേ ആക്രമണം നടന്നത്. ഈ കേസില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മകളെ കൊലപ്പെടുത്തിയാളെ വെറുതെവിട്ടെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com