ന്യൂഡല്‍ഹി : ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, ആരുടെയും അനീതിക്ക് വഴങ്ങുകയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.
ഹാഥ് രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാരിനെതിരെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ട്വീറ്റ്. 'ഭൂമിയിലുള്ള ആരെയും ഞാൻ ഭയപ്പെടുകയില്ല. ഞാൻ ആരുടെയും അനീതിക്ക് വഴങ്ങുകയില്ല. ഞാൻ സത്യത്താൽ അസത്യത്തെ ജയിക്കും. അസത്യത്തെ എതിർക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാൻ കഴിയും'. രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു.
അതേസമയം, ഹാഥ് രസിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഉത്തർപ്രദേശ് ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക് വൺ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരമാണ് ഇരുവർക്കും എതിരെ കെസെടുത്തത്.
രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ടായിരുന്ന 150 ഓളം പ്രവർത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഹാഥ്രസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യു പി പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുൻകരുതലിന്റെ മറവിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ