കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തും, ക്രൂരമര്‍ദ്ദനം; അയല്‍വാസിയോട് കാര്യങ്ങള്‍ പറഞ്ഞു; 50,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

അന്‍പതിനായിരം രൂപയ്ക്ക്  ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തും, ക്രൂരമര്‍ദ്ദനം; അയല്‍വാസിയോട് കാര്യങ്ങള്‍ പറഞ്ഞു; 50,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

നാഗ്പൂര്‍: അന്‍പതിനായിരം രൂപയ്ക്ക്  ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. നാഗ്പുര്‍ സ്വദേശി ദേവിക ലോഖണ്ഡെ എന്ന യുവതിയാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്‍കാന്‍ സഹായിച്ച സുഹൃത്തും അയല്‍വാസിയുമായ ചന്ദന്‍ നട്ടുജി ദിയേവറും അറസ്റ്റിലായിട്ടുണ്ട്.  വാടകക്കൊലയാളിയായ സുനില്‍ മാളവ്യയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ശനിയാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയില്‍ ദേവികയുടെ ഭര്‍ത്താവായ ജയ്ദീപ് ലോഖണ്ഡെയുടെ  മൃതദേഹം കണ്ടെത്തിയത്്. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ദേവികയെയും ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയതെന്നായിരുന്നു യുവതിയുടെ മൊഴി. പിന്നീട് പൊലീസ് ജയ്ദീപിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചു. ഇതില്‍ അവസാന കോള്‍ ചന്ദന്റെ ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലില്‍ ചന്ദന്‍ ദേവികയുടെയും സുനിലിന്റെയും പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് പൊലീസ് ദേവികയെ അറസ്റ്റു ചെയ്തു. അന്‍പതിനായിരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കൊലയാളിക്ക് അഡ്വാന്‍സ് തുകയായ 1500 രൂപ മാത്രമാണ് നല്‍കിയത്. 

മദ്യപാനിയായ ജയ്ദീപ് മദ്യലഹരിയില്‍ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സഹികെട്ട യുവതി തന്റെ വിഷമങ്ങള്‍ അയല്‍വാസിയായ ചന്ദനോട് പറഞ്ഞു. ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി തരണമെന്നും ആവശ്യപ്പെട്ടു. ഒരു സ്വകാര്യ കമ്പനി ജോലിക്കാരനായ ചന്ദന്‍ തന്നെയാണ് സുനിലിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയ ഇവര്‍ വെള്ളിയാഴ്ച രാത്രിയോടെ ജയ്ദീപിനെ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കായി ക്ഷണിച്ചു. ചടങ്ങ് കഴിഞ്ഞ് മടങ്ങി വരുന്ന വഴി കൂര്‍ത്ത ആയുധം ഉപയോഗിച്ച് ജയ്ദീപിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ദേവികയെ കണ്ട ഇവര്‍ ഇവരില്‍ നിന്നും 500 രൂപയും വാങ്ങിയാണ് മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com