ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ് ദസറ. ഇന്ന് എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ് 19നെതിരായ യുദ്ധത്തിൽ ഏർപ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.
നേരേത്തെ ദുർഗ പൂജക്കായി നിരവധിപേർ തടിച്ചുകൂടിയിരുന്നു. ദുർഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കും. എന്നാൽ ഇത്തവണ അത് സംഭവിക്കാൻ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങൾ ആഘോഷിക്കണം. ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സംയമനം പാലിക്കുകയും ചെയ്യണം - മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ ഈ സമയങ്ങളിൽ ജനങ്ങൾ ഓർമിക്കണം. ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ അവർക്കായി വിളക്ക് തെളിയിക്കണം.
ഉത്സവ ആഘോഷവേളകളിൽ ലോക്ഡൗൺ സമയത്ത് ആരെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിർബന്ധമായും ഓർമിക്കണം. ലോക്ഡൗൺ സമയത്ത് സ്വന്തം ജീവൻപോലും പണയംവെച്ച് സമൂഹവുമായി അടുത്തിടപഴകി പ്രവർത്തിച്ചവരെ ഓർക്കണം. ശുചീകരണതൊഴിലാളികൾ, വീട്ടുജോലിക്കാർ, സുരക്ഷജീവനക്കാർ തുടങ്ങിയവർ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ ഉത്സവ സമയങ്ങളിൽ അവരെ നമ്മോടൊപ്പം ഉൾപ്പെടുത്തണം -മോദി കൂട്ടിച്ചേർത്തു.
ഉത്സവാഘോഷങ്ങളിൽ സാധനങ്ങൾ വാങ്ങുേമ്പാൾ സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രധാന്യം നൽകണം. നമ്മുടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ എത്തിച്ചേരാൻ കഴിവുണ്ട്. ഖാദി പോലുള്ള ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ