'വ്യാജ വാര്‍ത്തകള്‍ കുടിയേറ്റ തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി, ഭക്ഷണം കിട്ടുമോയെന്ന് ഭയന്ന് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി'; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല എന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു
'വ്യാജ വാര്‍ത്തകള്‍ കുടിയേറ്റ തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി, ഭക്ഷണം കിട്ടുമോയെന്ന് ഭയന്ന് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി'; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ വലിയ തോതില്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാരണം വ്യാജ വാര്‍ത്തകളെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല എന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങിയതിനെ സംബന്ധിച്ചുളള കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആരാഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മാലാ റോയ് ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ രേഖാമൂലം മറുപടി പറയുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. 'കുടിയേറ്റ തൊഴിലാളികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാരണം വ്യാജ വാര്‍ത്തകളാണ്. വ്യാജ വാര്‍ത്തകളെ തുടര്‍ന്ന്് പരിഭ്രാന്തിയിലായ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലോക്ക്ഡൗണിന്റെ ദൈര്‍ഘ്യം, ഭക്ഷണം, വെളളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ സംബന്ധിച്ചുളള വ്യാജ വാര്‍ത്തകളില്‍ ആശങ്കയിലായ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു' - കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് മറുപടി നല്‍കി.

'എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു.  ഭക്ഷണം, വെളളം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ആര്‍ക്കും നിഷേധിച്ചില്ല. മാര്‍ച്ച് 28ന് കുടിയേറ്റ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍  പരിഹരിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചു. ഇതിന് പുറമേ മുന്‍കൂര്‍ എന്ന നിലയില്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 11,092 കോടി അനുവദിക്കുകയും ചെയ്തു.' - മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com