പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡ്രിപ്പ് ബോട്ടിലില്‍ സയനൈഡ് കലര്‍ത്തി ചികില്‍സയിലിരുന്ന ഭാര്യയെ കൊലപ്പെടുത്തി ; ഫോറന്‍സിക് റിപ്പോര്‍ട്ട് വഴിത്തിരിവായി ; ഭര്‍ത്താവ് അറസ്റ്റില്‍

ചികിത്സയിലിരിക്കെ ഊര്‍മിള പെട്ടെന്ന് മരിച്ചതാണ് സംശയമുയര്‍ത്തിയത്

അഹമ്മദാബാദ് : ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുജറാത്തിലെ ബറൂച്ച് സ്വദേശി ജിഗ്‌നേഷ് പട്ടേല്‍ ആണ് അറസ്റ്റിലായത്. ചികില്‍സയിലായിരുന്ന ഭാര്യ ഭാര്യ ഊര്‍മിള വാസവ (34) യെ ഡ്രിപ്പ് ബോട്ടിലില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. 

ഗുജറാത്തിലെ അങ്കലേശ്വറിലാണ് സംഭവം. കൊലപാതകത്തിന് ഒരു മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ജൂലൈ 8ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഊര്‍മിളയെ അങ്കലേശ്വര്‍ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കെ ഊര്‍മിള പെട്ടെന്ന് മരിച്ചതാണ് സംശയമുയര്‍ത്തിയത്. 

ഊര്‍മിളയുടെ പെട്ടെന്നുള്ള മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ, അങ്കലേശ്വര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യപ്രശ്‌നങ്ങളാകും ഊര്‍മിളയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വെള്ളിയാഴ്ച ലഭിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. 

സയനൈഡ് ഉള്ളില്‍ ചെന്നാണ് ഊര്‍മിള മരിച്ചതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ദാമ്പത്യ പ്രശ്‌നങ്ങളുടെ പേരില്‍ ജിഗ്‌നേഷ് ഊര്‍മിളയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 

ഏഴ് വര്‍ഷം മുന്‍പാണ് ഊര്‍മിളയെ ജിഗ്‌നേഷ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവരും തമ്മില്‍ ദാമ്പത്യകലഹം പതിവായി. നെഞ്ചുവേദനയെ തുടര്‍ന്ന് ഊര്‍മിള ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാരും ഇല്ലാത്ത സമയത്ത് സിറിഞ്ച് ഉപയോഗിച്ച് സയനൈഡ് ലായനി ഡ്രിപ്പ് കുപ്പിയിലേക്ക് ജിഗ്നേഷ് കുത്തിവയ്ക്കുകയായിരുന്നു. അങ്കലേശ്വറില്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍നിന്നാണ് സയനൈഡ് കൈക്കലാക്കിയതെന്ന് ജിഗ്‌നേഷ് പൊലീസിനോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com