സിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 13 ഗ്രാമങ്ങളിലെ രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു. കനത്ത മണ്ണിടിച്ചിലില്‍ ചന്ദ്രഭഗ നദിയുടെ ഒഴുക്ക് തടസപ്പെട്ടതാണ് പ്രദേശത്തെ ആശങ്കയിലാക്കിയത്. മണ്ണ് നിറഞ്ഞ് പ്രദേശത്ത് ഒരു തടാകം രൂപപ്പെട്ടു. ഇതോടെ വീടുകളും കൃഷിസ്ഥലങ്ങളും ഭീഷണിയിലായി.
മണ്ണിടിച്ചിലില്‍ 16 പേരെ കാണാതായിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പ്രതിരോധനടപടിയുടെ ഭാഗമായാണ് ആളുകളെ ഒഴിപ്പിച്ചതെന്ന് ജില്ലാ ഭരണാധികാരികള്‍ വ്യക്തമാക്കി.
നദിയുടെ ഒഴുക്ക് പുനരാരംഭിച്ചതായി സൂചിപ്പിച്ച് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ട്വീറ്റ് ചെയ്തു. ആര്‍ക്കും അപകടം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ആവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായും, നാട്ടുകാര്‍ ആരും അപകടസ്ഥലത്തേക്ക് പോകരുതെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംഭവസ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി ഡോ. രാംലാല്‍ മാര്‍ക്കണ്ഡയെ അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മണ്ണിടിഞ്ഞ് നദിയുടെ ഒഴുക്ക് പൂര്‍ണമായി തടസപ്പെട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹിമാചലിലെ പലപ്രദേശങ്ങളിലുമുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരാണ് മരിച്ചത്. കിനൗര്‍ ജില്ലയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ 14 പേരാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ