സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ നാടു കടത്തലോ? ഗുജറാത്ത് പൊലീസിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ നാടു കടത്തലോ? ഗുജറാത്ത് പൊലീസിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: സര്‍ക്കാരിനെതിരെ എതിര്‍പ്പുയര്‍ത്തി എന്നതുകൊണ്ടുമാത്രം ഒരാളെ നാടു കടത്താനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം സംഘടിപ്പിച്ചയാളെ നാടുകടത്താനുള്ള അഹമ്മദാബാദ് പൊലീസിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

മുപ്പത്തിയൊന്‍പുകാരനായ കലീം സിദ്ധിഖിയെ നാടുകടത്താനാണ് പൊലീസ് ഉത്തരവിറക്കിയത്. ഒരു വര്‍ഷത്തേക്കു സിദ്ധിഖി അഹമ്മദാബാദ്, ഗാന്ധിനഗര്‍, ഖേദ, മെഹ്‌സാന ജില്ലകളില്‍ പ്രവേശിക്കുന്നതു വിലക്കിക്കൊണ്ടായിരുന്നു ഉത്തരവ്. ഇത് ചോദ്യം ചെയ്ത് സിദ്ധിഖി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സിദ്ധിഖിക്ക് എതിരെ പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രക്ഷോഭത്തില്‍ അണിനിരന്ന ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതിന്റെ പേരിലാണ് ഇതില്‍ ഒരു കേസെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ എങ്ങനെയാണ് ഒരാളെ നാടുകടത്താനാവുക? സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി എന്നതിന്റെ പേരില്‍ പൗരനെ നാടുകടത്താനാവില്ല.- ജസ്റ്റിസ് പരേഷ് ഉപാധ്യായ് പറഞ്ഞു.

നാടുകടത്തല്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന രണ്ടു കേസുകളിലും സിദ്ധിഖിയെ കീഴ്‌ക്കോടതി വെറുതെ വിട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com