അവിഹിത ബന്ധമെന്ന് സംശയം ; ബസ് കാത്തുനില്‍ക്കെ പിന്നാലെയെത്തി ആസിഡ് ഒഴിച്ചു ; 47 കാരിക്ക് ദാരുണാന്ത്യം ; ഭര്‍ത്താവ് അറസ്റ്റില്‍

സംഭവത്തില്‍ ശുചീകരണത്തൊഴിലാളിയായ ഭര്‍ത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റിലായ യേശുദാസന്‍ / ടെലിവിഷന്‍ ചിത്രം
അറസ്റ്റിലായ യേശുദാസന്‍ / ടെലിവിഷന്‍ ചിത്രം

സേലം : കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. നാമക്കല്‍ സ്വദേശിയായ 47 വയസ്സുള്ള രേവതിയാണ് മരിച്ചത്. ഭര്‍ത്താവ് യേശുദാസനാണ് രേവതിക്ക് മേല്‍ ആസിഡ് ഒഴിച്ചത്. 

സംഭവത്തില്‍ ശുചീകരണത്തൊഴിലാളിയായ ഭര്‍ത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബവഴക്കിനെ തുടര്‍ന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്. 

യേശുദാസന്‍ ഭീഷണിപ്പെടുത്തുന്നു കാണിച്ച് രേവതി സേലം വനിതാ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. ഒരുമണിക്കൂറിലധികം നേരം അനുരഞ്ജന ചര്‍ച്ചയും നടത്തിയിരുന്നു. 

പിരിഞ്ഞു കഴിയാന്‍ തന്നെയാണ് താല്‍പ്പര്യമെന്ന് രേവതി അറിയിച്ചതിനെതുടര്‍ന്ന് താക്കീത് നല്‍കി പൊലീസ് ഇരുവരെയും വിട്ടു. തുടര്‍ന്ന് നാട്ടിലേക്ക് പോകാനായി രേവതിയും അമ്മയും ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കെയാണ് പിറകെ എത്തിയ യേശുദാസ കയ്യില്‍ കരുതിയ കന്നാസിലെ ആസിഡ് ഒഴിച്ചത്. 

മുഖത്തും നെഞ്ചിലുമെല്ലാം രേവതിക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. കൂടെയുണ്ടായിരുന്ന രേവതിയുടെ അമ്മയ്ക്കും ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രേവതി ഇന്നു രാവിലെയാണ് മരിച്ചത്. 

യേശുദാസന് രേവതിയെ സംശയമായിരുന്നു. ഇതേച്ചൊല്ലി യേശുദാസനും ഭാര്യയും തമ്മില്‍ മിക്കപ്പോഴും വഴക്കായിരുന്നു. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com