ഹൈദരാബാദ്; ഹൈദരാബാദ് സ്വദേശിയായ ഗട്ടിപ്പള്ളി ശിവപാൽ മൂന്നടി ഉയരക്കാരനാണ്. ഭാര്യയുമായി പുറത്തുപോകുമ്പോൾ ടാക്സിക്കാരിൽ നിന്ന് നേരിട്ട പരിഹാസവും കളിയാക്കലും മടുത്താണ് അദ്ദേഹം ഡ്രൈവിങ് പഠിക്കാനിറങ്ങുന്നത്. അദ്ദേഹത്തിന്റെ മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. എന്നാൽ എല്ലാ തടസങ്ങളേയും തരണം ചെയ്ത് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് ശിവപാൽ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് മൂന്നടി ഉയരമുള്ളയാൾക്ക് ലൈസൻസ് ലഭിക്കുന്നത്.
ഭാര്യയ്‌ക്കൊപ്പം പോകുമ്പോള്‍ പരിഹാസം
ഡ്രൈവിങ് സ്വന്തമാക്കിയതിനൊപ്പം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് നാമനിർദേശം ചെയ്തിരിക്കുകയാണ് ശിവപാലിനെ. ഞാന്‍ ടാക്‌സി ബുക്ക് ചെയ്യുമ്പോഴെല്ലാം അവര്‍ യാത്ര കാന്‍സല്‍ ചെയ്യും. ഭാര്യയ്‌ക്കൊപ്പം പുറത്തുപോവുകയാണെങ്കില്‍ മോശം കമന്റുകള്‍ പറയും. അങ്ങനെയാണ് സ്വന്തമായി കാറോടിച്ച് പഠിക്കാനായി തീരുമാനിക്കുന്നത്.- ശിവപാല്‍ പറഞ്ഞു.
വിഡിയോ കണ്ടത് പ്രചോദനമായി
യുഎസ് പൗരന്റെ വിഡിയോ കണ്ടതോടെയാണ് പ്രചോദനമായത്. ഈ വിഡിയോയിലൂടെ പൊക്കം കുറഞ്ഞ ആളുകള്‍ വാഹനത്തില്‍ നടത്തേണ്ട മോഡിഫിക്കേഷനെക്കുറിച്ച് മനസിലാക്കി. ആ മാതൃകയില്‍ കാര്‍ പരിഷ്‌കരിക്കുകയം ചെയ്തു. പിന്നീട് സുഹൃത്തിന്റെ സഹായത്തിലാണ് വാഹനം ഓടിക്കാന്‍ പഠിക്കുന്നത്. എന്നാല്‍ ലൈസന്‍സ് നേടിയെടുക്കുക എന്നത് മറ്റൊരു വെല്ലുവിളിയായി.
ഉയരവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന്റെ മാര്‍ഗനിര്‍ദേശമായിരുന്നു പ്രധാന തടസം. പ്രത്യേക അനുമതി വാങ്ങിയശേഷം ആദ്യം ലേണേഴ്‌സ് ലൈസന്‍സ് സ്വന്തമാക്കി. അതിനു ശേഷമാണ് ഡ്രൈവിങ് ടെസ്റ്റിലൂടെ ലൈസന്‍സ് സ്വന്തമാക്കിയത്. ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ നിരവധി ഭിന്നശേഷിക്കാരാണ് തന്നെ സമീപിക്കുന്നത് എന്നാണ് ശിവപാല്‍ പറയുന്നത്. ഇപ്പോള്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഹൈദരാബില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ശിവപാല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ