കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കൊല്ലവും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓഡർ ചെയ്ത വിഭവം ചിക്കൻ ബിരിയാണി തന്നെ. ഒരു മിനിറ്റിൽ 115 ബിരിയാണി വീതമാണ് വിറ്റുപോയതെന്നാണ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബിരിയാണി പ്രേമികളുടെ എണ്ണം വർദ്ധിച്ചെന്നാണ് സ്വിഗ്ഗിയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞവർഷം 3.5 കോടി ബിരിയാണി ഓർഡറുകളാണ് ഉണ്ടായതെങ്കിൽ ഇക്കൊല്ലമത് 5.5 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം മിനിറ്റിൽ 90 ബിരിയാണിയാണ് വിറ്റുപോയത്. ഈ വർഷം സ്വിഗ്ഗിയിലേക്കെത്തിയ പുതിയ ഉപഭോക്താക്കളിൽ 4.25 ലക്ഷം പേർ ആദ്യമായി ഓഡർ ചെയ്തതും ചിക്കൻബിരിയാണിയാണ്. നഗരങ്ങളിൽ കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നാണ് ചിക്കൻ ബിരിയാണിക്ക് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത്.
ഇക്കൊല്ലം 50 ലക്ഷം ഓർഡറുകളുമായി രണ്ടാമതുള്ളത് സമോസയാണ്. പാവ് ബാജിക്ക് 21 ലക്ഷം ഓർഡറുകൾ കിട്ടി. ഡെസേർട്ട് വിഭാഗത്തിൽ 21 ലക്ഷം ഓർഡറുകളുമായി ഗുലാബ് ജാമൂൻ മുന്നിലെത്തി. 12.7 ലക്ഷം ഓർഡറുകളുമായി റസ്മലായി ആണ് രണ്ടാം സ്ഥാനത്ത്. പത്ത് മണിക്ക് ശേഷം ഏറ്റവും കൂടുതൽ ഓർഡർ ചീസ് ഗാർലിക് ബ്രെഡിനും പോപ്കോണിനും ആണ്. ഫ്രെഞ്ച് ഫ്രൈസിനും ഈ കൂട്ടത്തിൽ ആരാധകരേറെയാണ്.
മുംബൈക്കാർക്ക് ഏറ്റവും പ്രിയം ധാൽ കിച്ചഡിയോടാണ്. മുംബൈയിൽ ചിക്കൻ ബിരിയാണിയുടെ ഇരട്ടിയാണ് ധാർ കിച്ചഡി വിറ്റത്. ഡൽഹിയിൽ ധാൽ മഖാനിയും ജയ്പുരിൽ ധാൽ ഫ്രൈയും ബെംഗളൂരുവിൽ മസാല ദോശയുമാണ് സ്വിഗ്ഗി വഴി ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത് വാങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ