സന്യാസിയുടെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന; വേഷം മാറിയെത്തിയ പൊലീസിന്റെ 'കെണി'യില്‍പ്പെട്ടു; കയ്യോടെ പിടിയില്‍

ഇയാളുടെ പക്കല്‍ നിന്നും ഏഴു കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു
അറസ്റ്റിലായ ദാമുവും കൂട്ടാളികളും/ ട്വിറ്റർ ചിത്രം
അറസ്റ്റിലായ ദാമുവും കൂട്ടാളികളും/ ട്വിറ്റർ ചിത്രം

ചെന്നൈ: സന്യാസിയുടെ വേഷം ധരിച്ച് കഞ്ചാവും ലഹരിമരുന്നുകളും വില്‍പ്പന നടത്തിയിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. റോയപ്പേട്ട സ്വദേശി എം ദാമു (50) വിനെയാണ് പൊലീസ് പിടികൂടിയത്. കാവിവേഷം ധരിച്ച ഇയാള്‍ ക്ഷേത്രപരിസരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

മൈലാപൂര്‍, റോയപേട്ട എന്നിവടങ്ങളിലെ ക്ഷേത്രങ്ങളായിരുന്നു ഇയാളുടെ പ്രധാനകേന്ദ്രങ്ങള്‍. കഞ്ചാവ് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനയാണ് ഐസ്ഹൗസ് എലിഫന്റ് ടാങ്ക് സ്ട്രീറ്റിലെ ക്ഷേത്രത്തിന് സമീപം വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിച്ചത്. ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ കഞ്ചാവ് കൈമാറുന്നതിനിടെ പൊലീസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. 

ഇയാളുടെ പക്കല്‍ നിന്നും ഏഴു കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ സംശയദൃഷ്ടിയില്‍പ്പെടാതിരിക്കാനായി ഇയാള്‍ ഓരോ ആഴ്ചയും താവളം മാറിയിരുന്നു. വിദ്യാർത്ഥികൾ അടക്കം ഇയാളുടെ ഇടപാടുകാർ ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഇയാളില്‍ നിന്നും ലഭിച്ച വിവരത്തില്‍റെ അടിസ്ഥാനത്തില്‍ കൂട്ടാളികളായ തേനി സ്വദേശി എം രാജ, മയിലാടുതുറൈ സ്വദേശി അസൈത്താനി എന്നിവരെയും പൊലീസ് പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്നാണ് കഞ്ചാവ് തമിഴ്‌നാട്ടിലെത്തി വില്‍പ്പന നടത്തിയിരുന്നതെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. 

കഞ്ചാവ്, ലഹരിമരുന്ന് വോട്ട തമിഴ്‌നാട് പൊലീസ് കര്‍ശനമാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1400 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കഞ്ചാവും ഗുട്കയും വില്‍പ്പന നടത്തിയതിന് 5000 ഓളം പേര്‍ പിടിയിലാകുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com