ഒമൈക്രോൺ പ്രതിരോധശേഷി മറികടക്കുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോണിന് പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവുണ്ടെന്ന്
ഇന്ത്യയിലെ പരിശോധനാ ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ്. രാജ്യത്ത് ഒമൈക്രോണിന്റെ അതിവേഗവ്യാപനത്തിനു കാരണം പ്രതിരോധശേഷി മറികടക്കാനുള്ള കഴിവാണ്. ഇതേക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചതായി ഇൻസാകോഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് 21 സംസ്ഥാനങ്ങളിലായി ഒമൈക്രോൺ ബാധിതരുടെ എണ്ണം 781 ആയി. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 238 പേർക്കാണ് ഡൽഹിയിൽ രോഗം കണ്ടെത്തിയത്. ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് റിപ്പോർട്ടുചെയ്യുന്നത്. ബുധനാഴ്ചമാത്രം 73 കേസുകളുണ്ടായി. മഹാരാഷ്ട്ര (167), ഗുജറാത്ത് (73), കേരളം (65), തെലങ്കാന (62) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്.
സായുധസേനാംഗങ്ങൾക്കും കരുതൽ വാക്സിൻ
സി ആർ പി എഫ്., ബി എസ് എഫ്., സി ഐ എസ് എഫ്., ഐടിബിപി, എസ്എസ്ബി തുടങ്ങി കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾക്കും ജനുവരി 10 മുതൽ മുൻകരുതൽ വാക്സിൻ നൽകും. ഇവർക്കുപുറമേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ, അനുബന്ധരോഗങ്ങളുള്ള അറുപതു പിന്നിട്ടവർ എന്നിവർക്കും 10 മുതൽ വാക്സിൻ നൽകുന്നുണ്ട്. 15-18നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കും.
ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നു
ലോകത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുകയാണ്. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഒമൈക്രോൺ ബാധിക്കുന്നുണ്ട്. എന്നാൽ വാക്സിൻ എടുത്തവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ഇത് ശുഭ സൂചനയാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
വാക്സിനുകളുടെ ഫലപ്രാപ്തി പലഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വാക്സിനുകളുടെ മേന്മ, വൈറസ് ബാധിതരുടെ ശാരീരികമായ അവസ്ഥകൾ ( പ്രായമായവർ, ഗുരുതര അസുഖങ്ങൾ) തുടങ്ങിയവ ആശ്രയിച്ചിരിക്കുമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ