ജയ്പൂർ: വീടിന്റെ അടിത്തറയിൽ കുഴിച്ചിട്ട പെട്ടിയിൽ സൂക്ഷിച്ചിരുന്ന വലിയ വെള്ളി ശേഖരം മോഷ്ടാക്കൾ മോഷ്ടിച്ചതായി പൊലീസ്. 20 അടി നീളവും 15 അടി താഴ്ചയുമുള്ള തുരങ്കം കുഴിച്ചാണ് മോഷണം നടത്തിയതെന്നാണ് ആരോപണം. ഡോക്ടർ സുനിത് സോനിയുടെ ജയ്പൂരിലെ വസതിയിലാണ് മോഷണം നടന്നത്. എന്നാൽ മോഷണം പോയ വെള്ളിയുടെ കൃത്യമായ അളവ് വെളിപ്പെടുത്തിയിട്ടില്ല.
ഹെയർ ട്രാൻസ്പ്ലാൻറ് ക്ലിനിക് നടത്തുകയാണ് ഡോ. സുനിത്. പ്രതി ഡോക്ടറുടെ വീടിന് തൊട്ടുപിന്നിൽ 87 ലക്ഷം രൂപയ്ക്ക് വീട് വാങ്ങിയാണ് മോഷണത്തിനുള്ള പദ്ധതി ഒരുക്കിയത്. തുരങ്കം കുഴിക്കുന്നത് കാണാതിരിക്കാൻ താത്കാലിക ഷെഡ്ഡും പണിതു. ഇവിടെ നിന്ന് തുരങ്കം കുഴിച്ച് പെട്ടി കുഴിച്ചിട്ട സ്ഥലത്ത് എത്തി. പെട്ടി തകർത്താണ് വെള്ളി കൈക്കലാക്കിയത്.
ബേസ്മെന്റിന്റെ തറനിരപ്പ് അസമമാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡോക്ടർ മോഷണ വിവരം അറിഞ്ഞത്. ബുധനാവ്ച വൈക്കിട്ട് അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. വെള്ളി കുഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് അറിയുന്ന ഡോക്ടറുടെ സുഹൃത്തിന്റെ പങ്കാളിത്തം കേസിൽ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മൂന്ന് വലിയ പെട്ടികളാണ് ബേസ്മെന്റിൽ കുഴിച്ചിട്ടിരുന്നത്. ഒരു പെട്ടിയിൽ നിന്ന് വെള്ളി മോഷ്ടിച്ചതായും ബാക്കിയുള്ളവ കാലിണെന്നുമാണ് സോണി പൊലീസിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് ശൂന്യമായ പെട്ടികൾ അവിടെ മറച്ചുവെച്ചതെന്ന് ഇയാൾ വെളിപ്പെടുത്തിയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ