ന്യൂഡൽഹി: ഗാസിപുരിൽ സമരം ചെയ്യുന്ന കർഷകരെ ഇന്ന് തന്നെ ഒഴിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. 15 മിനിറ്റിനുള്ളിൽ സമര കേന്ദ്രം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നിർദേശം കർഷകർ തള്ളി. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഗുണ്ടായിസം നടക്കില്ലെന്ന് കർഷകർ വ്യക്തമാക്കി. പ്രദേശത്ത് കൂടുതൽ പൊലീസിനേയും അർധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്.
കർഷക സമര കേന്ദ്രം ഒഴിപ്പിക്കാൻ കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇവിടേക്കുള്ള വൈദ്യുതിയും ജല വിതരണവും യുപി സർക്കാർ വിച്ഛേദിച്ചു. സമര വേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പൊലീസ് നീക്കി.
അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കർഷകർക്കെതിരേ 22 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ചെങ്കോട്ടയിലേതടക്കം പൊതു- സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതിനാണ് കേസുകളേറെയും.
രണ്ട് ദിവസത്തിനകം സമര ഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് കർഷകർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സമര ഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ പിൻമാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കർഷകർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ