ബംഗളൂരു: യെഡിയൂരപ്പ രാജി വച്ചതോടെ അടുത്ത കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. പല പേരുകൾ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ടെങ്കിലും ബിഎൽ സന്തോഷായിരിക്കും പുതിയ കർണാടക മുഖ്യമന്ത്രി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കർണാടക ബിജെപിയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടത്.
സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ സിങ് ഇന്ന് ബംഗളൂരുവിലെത്തുമെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ബിഎൽ സന്തോഷിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കർണാടക ബിജെപിയിലെ അറിയപ്പെടുന്ന നേതാവായ ബിഎൽ സന്തോഷ് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ പിൻബലമുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. അവിവാഹിതനായ അദ്ദേഹം സജീവ ആർഎസ്എസ് പ്രചാരകനായി പ്രവർത്തിക്കുന്നു. രണ്ട് വർഷം മുൻപ് ബിജെപി ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായി ഉയർത്തപ്പെട്ടു. എൻജിനീയറിങ് ബിരുദധാരിയാണ്.
ലളിത ജീവിതം നയിക്കുന്ന ബിഎൽ സന്തോഷ് വിപുലമായ പുസ്തക ശേഖരത്തിന്റെ ഉടമ കൂടിയാണെന്ന് ബിജെപി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. സന്തോഷ് ഇന്നലെ ബംഗളൂരുവിൽ എത്തിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ