ചെന്നൈ; സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനത്തിന് ബിജെപിയുടെ പിന്തുണ. പൂജാകർമ്മങ്ങളിൽ അറിവുള്ളവരെ ക്ഷേത്രങ്ങളിൽ നിയമിക്കാമെന്നും ഇതിന് വേർതിരിവ് ശരിയല്ലെന്നുമുള്ള നിലപാടിലാണ് തമിഴ്നാട് ബിജെപി നേതൃത്വം. ഹിന്ദുമതത്തിൽ എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ബിജെപി സ്വാഗതം ചെയ്തു.
കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന നിര്‍ണ്ണായക തീരുമാനം തമിഴ്നാട് സർക്കാറെടുത്തത്. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനാണ് തീരുമാനം. ഇതിനായി താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നല്‍കും. എല്ലാ ജാതിയിലുള്ളവര്‍ക്കും പൂജാരിയാകാം എന്ന നിയമം നടപ്പാക്കും. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തമിഴിലും പൂജ നടത്താന്‍ സൗകര്യമൊരുക്കും.
തമിഴ്നാട്ടില്‍ മുപ്പിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്. പുരുഷന്‍മാര്‍ മാത്രം പൂജാരിമാരായുള്ള ക്ഷേത്രങ്ങളുണ്ട്. പരിശീലനം നേടിയ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പൂജനടത്താന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സർക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് അറിയിച്ച് ഒരു വിഭാഗം ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. ആചാരലംഘനത്തിന് വഴിവയ്ക്കുമെന്നും നീക്കത്തില്‍ നിന്ന് പിന്‍മാറമണമെന്നും പരമ്പരാഗത പൂജാരിമാരുടെ സംഘടനയായ ഹിന്ദു റിലീജയസ് ട്രസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അണ്ണാഡിഎംകെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ