കുംഭമേള, ഫയല്‍ ചിത്രം
കുംഭമേള, ഫയല്‍ ചിത്രം

കുംഭമേളയ്ക്കിടെ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് ടെസ്റ്റുകള്‍, ഭൂരിഭാഗവും നെഗറ്റീവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

കുംഭമേളയ്ക്കിടെ കോവിഡ് പരിശോധനയില്‍ സ്വകാര്യ ലാബുകള്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുംഭമേളയ്ക്കിടെ കോവിഡ് പരിശോധനയില്‍ സ്വകാര്യ ലാബുകള്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഈ വര്‍ഷം ആദ്യം നടന്ന കുംഭമേളയിലാണ് കോവിഡ് ടെസ്റ്റുകളുടെ പേരില്‍ വന്‍ അഴിമതി നടന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരഖാണ്ഡ് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് കുംഭമേള കാലത്ത് പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്താന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ മറവില്‍ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധനകള്‍ സൃഷ്ടിച്ചെന്നാണ് കണ്ടെത്തല്‍.സ്വകാര്യ ലാബുകള്‍ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങള്‍ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുംഭമേള കാലത്ത് ഹൈക്കോടതി നിശ്ചയിച്ച 50,000 ടെസ്റ്റുകളുടെ ദൈനംദിന പരിശോധന ക്വാട്ട പൂര്‍ത്തീകരിക്കുന്നതിനാണ് ലാബുകള്‍ ക്രമക്കേട് നടത്തിയതെന്നാണ് വിവരം.

പരിശോധിക്കുന്നതിനായി 22 ലാബുകളെ ജില്ലാ ഭരണകൂടം നിയോഗിച്ചിരുന്നു. എന്നാല്‍ ലാബുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഒരു ലക്ഷത്തിലധികം വ്യാജമാണെന്നാണ് കണ്ടെത്തല്‍. വ്യാജ പേരുകളും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറുകളും ആവര്‍ത്തിച്ച് വന്നതാണ് സംശയത്തിനിടയാക്കിയത്.

ഹരിദ്വാര്‍, ഡെറാഡൂണ്‍, റൂര്‍ക്കി, ഹരിയാണ എന്നിവടിങ്ങളിലെ ലാബുകളാണ് വ്യാപക ക്രമക്കേട് നടത്തിയത്. ഈ ലാബുകളില്‍ മൊത്തം രണ്ടുലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയപ്പോള്‍ 2600 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റെല്ലാ ടെസ്റ്റ് റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പകുതിയോളവും വ്യാജ റിപ്പോര്‍ട്ടുകളാണെന്നാണ് കണ്ടെത്തല്‍. 70ലക്ഷം വിശ്വാസികള്‍ കുംഭമേളയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com