പിന്നെ എന്തിനാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശുകാരെന്ന് വിളിച്ചത്?; മോദിയുടെ പ്രസംഗത്തിന് എതിരെ ഒവൈസി

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് എതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി
അസദുദ്ദീന്‍ ഒവൈസി/ഫയല്‍ ഫോട്ടോ
അസദുദ്ദീന്‍ ഒവൈസി/ഫയല്‍ ഫോട്ടോ

കൊല്‍ക്കത്ത: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് എതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹം ചെയ്തിട്ടുണ്ടെന്നാണ് മോദി കഴിഞ്ഞ ദിവസം അവിടെപ്പോയി പറഞ്ഞത്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എന്തിനാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികള്‍ എന്നു മോദി വിളിക്കുന്നത്? എന്തിനാണ് അവരെ അപമാനിക്കുന്നത്?'-ഒവൈസി ചോദിച്ചു. 

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം തന്റെ ജീവിതത്തിലെയും നിര്‍ണായക സംഭവമായിരുന്നു എന്നാണ് മോദി പറഞ്ഞത്. ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും സത്യാഗ്രമനുഷ്ടിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അന്ന് ഞാന്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തിയതിന്റെ ഭാഗമായി ജയിലില്‍ പോകാനും അവസരമുണ്ടായി', മോദി പറഞ്ഞു.

ധാക്കയിലെ നാഷണല്‍ പരേഡ് ഗ്രൗണ്ടില്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദിനും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്കും ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുത്തത്. 'മുജീബ് ജാക്കറ്റ്' ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിക്കെത്തിയത്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുള്‍ റഹ്മാനോടുള്ള ആദരസൂചകമായിരുന്നു വസ്ത്രധാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com