ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ 9കാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 4ലക്ഷം രൂപ; നാലാം ക്ലാസുകാരന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

കാര്‍ത്തിക് നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകീട്ട് ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങാന്‍ കടയില്‍ പോകുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൈസൂരു: തട്ടിക്കൊണ്ടുപോയ ഒന്‍പതു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഹുന്‍സൂരിലെ കുന്തേരിക്കറിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത്. ഇന്നലെയാണ് മൈസൂരിലെ വ്യാപാരിയുടെ മകനെ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.

നാഗരാജിന്റെ മകന്‍ കാര്‍ത്തിക് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും വ്യാഴാഴ്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും പൊലീസ് സൂപ്രണ്ട് ആര്‍ ചേതന്‍ പറഞ്ഞു.

നാല് ലക്ഷം രൂപയാണ് മോചനനദ്രവ്യമായി വ്യാപാരിയോട് ആവശ്യപ്പെട്ടത്. തുക നല്‍കിയില്ലെങ്കില്‍ കുട്ടിയെ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയെ എങ്ങനെ കൊലപ്പെടുത്തിയെന്നും കുറ്റകൃത്യത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് എസ്പി പറഞ്ഞു. 

കാര്‍ത്തിക് നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകീട്ട് ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങാന്‍ കടയില്‍ പോകുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രി ഏഴരയോടെ പിതാവ് നാഗരാജിന് അജ്ഞാതനമ്പറില്‍ നിന്ന് ഫോണ്‍കോള്‍ വരികയും കുട്ടിയെ തട്ടികൊണ്ടുപോയതായി അറിയിക്കുകയും ചെയ്തു. ഇതറിഞ്ഞ് പിതാവ് വീട്ടിലെത്തിയപ്പോള്‍ മകന്‍ അവിടെയുണ്ടായിരുന്നില്ല. പിന്നീട് അതേനമ്പറില്‍ നിന്ന് വീണ്ടും ഫോണ്‍ വിളിവന്നു. മകനെ തിരിച്ചുകിട്ടാന്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് നാഗരാജ് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചങ്കെിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. 

വിവരം പൊലിസിനെ അറിയിക്കുന്നതിന് മുന്‍പായി സമീപപ്രദേശത്തെല്ലാം നാഗരാജ് മകനുവേണ്ടിയുള്ള അന്വേഷണം നടത്തി. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ള വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ കൃത്യം നടത്തിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ വച്ച് കണ്ടെടുക്കുകയും ചെയ്തു. വ്യാപാരിയുമായി അടുപ്പമുള്ളയാളാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com