ചെന്നൈ: യുവാവിനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂർ കാട്ടൂർ അകതിയൂരെന്ന സ്ഥലത്താണ് ക്രൂരത അരങ്ങേറിയത്. കുമരേശനെന്ന പൊതുപ്രവർത്തകനാണ് ദാരുണമായി കൊല്ലപ്പെത്. ബൈക്കിൽ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു കുമരേശനെതിരെ ആക്രമണമുണ്ടായത്.
മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് കാണൂരെന്ന സ്ഥലത്തെ ഭാര്യ വീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്ര വാഹനങ്ങളിലെത്തി കുമരേശനെ വെട്ടിക്കൊന്നത്.
യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശൻ ബൈക്കിൽ ലിഫ്റ്റ് നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് ആക്രമണം. സംഭവത്തിൽ യുവതിക്കും വെട്ടേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുമരേശന്റെ മരണ വിവരം അറിഞ്ഞു നാട്ടുകാർ തിരുവാരൂർ– കുംഭകോണം ഹൈവേ ഉപരോധിച്ചു. പ്രദേശത്തെ മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണു കൊലയ്ക്കു കാരണമെന്നാണു ആരോപണം. മദ്യക്കട നടത്താൻ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിന്നിൽ എന്നാണ് കുടുംബം ആരോപിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ