താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നു, 20കാരനെ സാരി ഉടുപ്പിച്ച് മരത്തില്‍ കെട്ടിയിട്ടു; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു, വീഡിയോ പുറത്ത് 

പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷം മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുജറാത്തിലെ പദ്ര താലൂക്കിലാണ് സംഭവം. 20 വയസ്സുകാരനായ ജയേഷ് റാവലാണ് കൊല്ലപ്പെട്ടത്. ദിവസവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് യുവാവ്. ജയേഷ് റാവല്‍ സ്‌നേഹിക്കുന്ന ആരതിയുടെ വീട്ടുകാരാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷമായിരുന്നു മര്‍ദ്ദനം. 

രണ്ടുമാസം മുന്‍പ് ആരതിയുടെ വീട്ടുകാര്‍ ജയേഷ് റാവലിനെ താക്കീത് ചെയ്തിരുന്നു. ബന്ധം തുടരുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ബുധനാഴ്ച ജയേഷും ആരതിയും സംസാരിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മ കാണുകയും വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. ആരതിയുടെ അച്ഛനായ കാളിദാസിന്റെ കൃഷിയിടത്തിന് സമീപമാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പെണ്‍കുട്ടിയുടെ അമ്മ കണ്ടതോടെ, ജയേഷ് വീട്ടിലേക്ക് ഓടി.

എന്നാല്‍ വീട്ടില്‍ നിന്ന് ജയേഷിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സാരി ഉടുപ്പിച്ച ശേഷം മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. വടിയും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗത്ത് അടക്കം മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തന്നെ വെറുതെ വിടണമെന്ന് യുവാവ് കേണപേക്ഷിച്ചുവെങ്കിലും അതിനൊന്നും ചെവി കൊടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല എന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ച്ചയായ മര്‍ദ്ദനത്തില്‍ യുവാവിന്റെ ബോധം നഷ്ടപ്പെട്ടു. അതിനിടെ യുവാവിനെ മര്‍ദ്ദിക്കുന്നതായി അറിഞ്ഞ് ബന്ധു ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ യുവാവിന്റെ അമ്മയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ നാലു ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com