പോർമുഖം തുറന്ന് കർഷകർ; ഇന്ന് രാജ്യ വ്യാപക പ്രതിഷേധം

രാവിലെ 10 മുതൽ ഒരു മണി വരെ രാജ്യത്തെ എല്ലാ കലക്ടറേറ്റുകളും കർഷകർ ഉപരോധിക്കും
കര്‍ഷകര്‍ കേന്ദ്രമന്ത്രിയുടെ വ്യൂഹത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍/പിടിഐ
കര്‍ഷകര്‍ കേന്ദ്രമന്ത്രിയുടെ വ്യൂഹത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍/പിടിഐ

ലഖ്നൗ: യുപിയിൽ കർഷക പ്രതിഷേധത്തിനിടെ വാഹനം ഇടിച്ചു കയറി എട്ട് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം നടത്തും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചത്. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പോർമുഖം തുറക്കുകയാണ് കർഷകർ. വാഹനമോടിച്ചെന്ന് കർഷകർ ആരോപിക്കുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആഷിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് രാവിലെ 10 മുതൽ ഒരു മണി വരെ രാജ്യത്തെ എല്ലാ കലക്ടറേറ്റുകളും കർഷകർ ഉപരോധിക്കും. വിഷയത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കർഷകരെ കൊലപ്പെടുത്തിയാലും ഭയന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സർക്കാരിനെതിരെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ. 

അതേസമയം കർഷകരുടെ ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി അജയ് മിശ്രയും മകൻ ആശിഷ് മിശ്രയും രംഗത്തു വന്നു. സംഘർഷത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് അറിയിച്ചു. കർഷക നേതാവ് രാകേഷ് ടികായത്തും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും യുപിയിലേക്ക് യാത്ര തിരിച്ചു. എട്ട് കർഷകർക്ക് പരിക്കേറ്റതായി കർഷക സംഘടനകൾ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ താൻ ദുഃഖിതനാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേശവ് പ്രസാദ് മൗര്യയും അജയ്കുമാർ മിശ്രയും പങ്കെടുക്കുന്ന പരിപാടി ഞായറാഴ്ച ലഖിംപുരിലെ ബൻവീറിൽ നിശ്ചയിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിലെ മഹാരാജ അഗ്രസൻ സ്പോർട്സ് ഗ്രൗണ്ട് ഹെലിപാഡിൽ ഇറങ്ങുന്നുവെന്ന് അറിഞ്ഞ കർഷകർ, ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി അവിടെയെത്തി. ഇതിനിടെയാണ് സംഘർഷമുണ്ടായത്. വിവാദ കർഷക നിയമങ്ങൾക്കെതിരായ സമരത്തിന് ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com