ചെന്നൈ : രോഗിയായ അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിച്ചിരുന്ന പിതാവിനെ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ഭാരതിദാസൻ നഗറിലാണ് സംഭവം. ശ്രീരാം (49) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീറാമും ഭാര്യ ശ്രീരേഖയും തിരുപ്പൂരിലെ ഒരു വസ്ത്രശാലയിലെ കന്റീൻ നടത്തിയിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാമും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നതു കുട്ടിയെ മാനസികമായി അസ്വസ്ഥനാക്കിയിരുന്നതായി പൊലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ചെത്തിയ ശ്രീരാം ഭാര്യ ശ്രീരേഖയെ കാന്റീനിൽ വെച്ച് മർദിച്ചു. മകൻ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതോടെ കത്തി എടുത്തുകൊണ്ടു വന്ന് പിതാവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
ശ്രീറാം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തൊഴിലാളികൾ ഉടൻ തന്നെ അനുപേർപാളയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി, നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ