കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരുടെ വീട്ടിലേക്ക് കഴുതക്കൂട്ടം, നാണക്കേട് ഭയന്ന് അനുസരിക്കുമെന്ന് പ്രതീക്ഷ; വ്യത്യസ്ത ശിക്ഷാനടപടിയുമായി ഒരു ഗ്രാമം 

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ വീട്ടിലേക്ക് കഴുതകളെ കൂട്ടത്തോടെ പറഞ്ഞയച്ച് അപമാനിക്കുന്നതാണ് ശിക്ഷാ നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഏതാനും ദിവസങ്ങളിലായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് വീഴ്ചയ്ക്ക് പ്രധാന കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ വ്യത്യസ്ത ശിക്ഷാനടപടി കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു ഗ്രാമം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ വീട്ടിലേക്ക് കഴുതകളെ കൂട്ടത്തോടെ പറഞ്ഞയച്ച് അപമാനിക്കുന്നതാണ് ശിക്ഷാ നടപടി.

ഗുജറാത്തിലെ അമ്രേലി ഗ്രാമപഞ്ചായത്താണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വ്യത്യസ്ത ആശയവുമായി രംഗത്തുവന്നത്. ഗുജറാത്തിലെ വിദൂര ഗ്രാമമായ ഇവിടെ 2000 പേരാണ് താമസിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ഒരു ഭീഷണിയായി മാറുമെന്ന തിരിച്ചറിവിലാണ് പുതിയ ശിക്ഷാ നടപടിക്ക് രൂപം നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ വീടുകളിലേക്ക് കഴുതക്കൂട്ടത്തെ അയച്ച് അപമാനിക്കുന്നതാണ് ശിക്ഷാനടപടി. ഈ നാണക്കേട് ഭയന്ന് ജനങ്ങള്‍ കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ വിശ്വാസം.

കോവിഡ് മാനദണ്ഡം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴയീടാക്കും. പിഴ അടച്ച് വീണ്ടും ലംഘനം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. കഴുതക്കൂട്ടത്തെ വീട്ടിലേക്ക് അയച്ച് നാട്ടുകാരുടെ മുന്നില്‍ നാണംകെടുത്താനാണ് തീരുമാനം. ഇത് ഭയന്ന് ആളുകള്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുമെന്നാണ് ഗ്രാമമുഖ്യന്‍ ഭൂപീന്ദ്ര പറയുന്നത്. നിലവില്‍ പഞ്ചായത്ത് ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ മുന്‍കരുതല്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com