ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളാൽ ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ മതിയായ ചികിത്സ ലഭിക്കാതെ നിരവധി പേരാണ് ദിനം പ്രതി മരിക്കുന്നത്. ഇത് പലപ്പോഴും ബന്ധുക്കളെ വൈകാരിക പ്രതികരണത്തിലേക്ക് നയിക്കുകയാണ്.
കിടക്കകളുടെ അഭാവം കാരണം ഐസിയുവിൽ പ്രവേശനം ലഭിക്കാതെ 67കാരി മരണത്തിന് കീഴടങ്ങിയതോടെ ബന്ധുക്കൾ അക്രമാസക്തരായി. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐസിയുവിലേക്ക് മാറ്റാനായില്ല.
തുടർന്ന് ഇവർ മരണത്തിന് കീഴടങ്ങി. ഇതോടെ നിയന്ത്രണം വിട്ട ബന്ധുക്കൾ ഡോക്ടർമാരെയും നഴ്സുമാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു. ആശുപത്രിയിലെ സുരക്ഷജീവനക്കാരും പൊലീസും എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ