'രണ്ടു പേരും ഭാവിയുടെ സമ്പത്ത്' ; സഹപാഠിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതി

പ്രതിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗുവാഹത്തി : ഐഐടി വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗുവാഹത്തി ഐഐടിയുടെ ബി ടെക് വിദ്യാര്‍ത്ഥിയായ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതിയുടെ വിധി. 

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും സംസ്ഥാനത്തിന്റെ ഭാവിയുടെ സമ്പത്ത് ആണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് അജിത് ബോര്‍താകുര്‍ പറഞ്ഞു. 

തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണ്. എന്നാല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണ്. പ്രതിയും ഇരയായ പെണ്‍കുട്ടിയും ഐഐടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥികളും ഭാവിയുടെ സമ്പാദ്യം ആണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. 

പ്രതിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിയെ വീണ്ടും ജയിലില്‍ പാര്‍പ്പിക്കേണ്ടതില്ല. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു. 

30,000 രൂപയും രണ്ടാള്‍ ജാമ്യത്തിലുമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 28 ന് രാത്രിയാണ് പ്രതി ഐഐടി വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തത്. പിറ്റേദിവസം അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com