ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി, കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മറ്റൊരു സോപ്പ്; 'അമിത വൃത്തി', വിവാഹമോചനം തേടി എന്‍ജിനീയര്‍ ഭര്‍ത്താവ് 

ഭാര്യയുടെ അമിത വൃത്തിയുടെ പേരില്‍ വിവാഹമോചനം തേടി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ഭാര്യയുടെ അമിത വൃത്തിയുടെ പേരില്‍ വിവാഹമോചനം തേടി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍. കോവിഡ് കാലത്ത് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സമയത്ത് തന്റെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകിയതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.

ബംഗളൂരുവിലാണ് സംഭവം. 2009ലായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞ് ഉടന്‍ തന്നെ ജോലിയുടെ ഭാഗമായി സോഫ്റ്റ് വെയര്‍ എന്‍ജിനീയറും ഭാര്യയും ബ്രിട്ടനില്‍ പോയി. പ്രമുഖ ഐടി കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എംബിഎ ബിരുദധാരിയായ ഭാര്യ ജോലിക്ക് പോകാതെ വീട്ടില്‍ തന്നെയായിരുന്നു.

ആദ്യ രണ്ടുവര്‍ഷം ജീവിതം സന്തോഷം നിറഞ്ഞതായിരുന്നുവെന്ന് യുവാവ് പറയുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. ഭാര്യയ്ക്ക് ഒസിഡി രോഗമാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. അമിത വൃത്തി കാരണം ജീവിതം തന്നെ പൊറുതിമുട്ടിയതായി ഭര്‍ത്താവ് ആരോപിക്കുന്നു.

ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോഴെല്ലാം വസ്ത്രം അലക്കാനും ചെരിപ്പുകളും മൊബൈല്‍ ഫോണും വൃത്തിയാക്കി സൂക്ഷിക്കാനും ഭാര്യ നിര്‍ബന്ധിക്കുമായിരുന്നുവെന്ന്് ഇരുവരുടെയും വിവാഹമോചന കേസ് ഏറ്റെടുത്ത കൗണ്‍സിലര്‍ ബി എസ് സരസ്വതി പറയുന്നു. 

ബ്രിട്ടനില്‍ നിന്ന് തിരിച്ചുവന്ന ശേഷം ഫാമിലി കൗണ്‍സിലിങ്ങിന് വിധേയമായി. തുടര്‍ന്ന് പഴയപോലെ സമാധാനാന്തരീക്ഷം തിരികെ വന്നു. അതിനിടെ ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ലോകത്ത് കോവിഡ് മഹാമാരി പടരാന്‍ തുടങ്ങിയതോടെയാണ് വീണ്ടും കുടുംബബന്ധം വഷളായതെന്ന് ഭര്‍ത്താവ് പറയുന്നു. ഭാര്യയുടെ ഒസിഡി രോഗം കൂടി. വീട്ടിലെ എല്ലാം കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ, തന്റെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകിയതായി യുവാവ് ആരോപിക്കുന്നു. 

ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചിരുന്നതായും യുവാവ് ആരോപിക്കുന്നു. ഭര്‍തൃമാതാവ് മരിച്ച സമയത്ത് ഭര്‍ത്താവിനെയും കുട്ടികളെയും വീടിന് പുറത്താക്കി. വീട് വൃത്തിയാക്കുന്നതിന്റെ പേരില്‍ 30 ദിവസമാണ് പുറത്തുനിര്‍ത്തിയത്. 

കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാന്‍ പറഞ്ഞുതുടങ്ങിയതോടെ, സഹിക്കാന്‍ കഴിയാതെയാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു. ഇരുവര്‍ക്കും മൂന്ന് കൗണ്‍സിലിങ്ങ് നടത്തിയെങ്കിലും ഫലം കണ്ടില്ല. തന്റെ സ്വഭാവത്തില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ഭാര്യ പറയുന്നത്.വിവാഹ മോചനം ലഭിക്കുന്നതിന് ഭര്‍ത്താവ് നുണ പറയുകയാണ് എന്നും ഭാര്യ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com