രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു, 21 ആയി; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് രോഗം

കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പുറമേ രാജസ്ഥാനിലും കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം
ചിത്രം: പിടിഐ/ഫയല്‍
ചിത്രം: പിടിഐ/ഫയല്‍

ജയ്പൂര്‍: കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പുറമേ രാജസ്ഥാനിലും കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം. രാജസ്ഥാനില്‍ ഒന്‍പത് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 21ആയി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ കുടുംബത്തിനും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു അഞ്ചുപേര്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. 

നേരത്തെ മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമൈക്രോണ്‍  സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നുമാണ് എത്തിയത്. കഴിഞ്ഞദിവസവും മഹാരാഷ്ട്രയില്‍ ആദ്യമായി ഒരാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹിയില്‍ ഒരാള്‍ക്കാണ് രോഗം കണ്ടെത്തിയത്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ ജാംനഗറിലേക്ക് മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടുപേരിലാണ് രോഗബാധ കണ്ടെത്തിയത്. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com