ഒന്നിച്ചുകഴിഞ്ഞു, മറ്റൊരു വിവാഹം കഴിച്ചു; മുറിയില്‍ വച്ച് മുന്‍കാമുകന്റെ കണ്ണില്‍ ആസിഡ് ഒഴിച്ച് യുവതി, പിന്നാലെ ആത്മഹത്യാശ്രമം

മുന്‍കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം 27കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: മുന്‍കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം 27കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച കോയമ്പത്തൂരിലെ അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ചാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ മുന്‍കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചത് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണം. തര്‍ക്കത്തിനിടെ, തന്നെ ചതിച്ചു എന്ന് ആരോപിച്ച 27കാരി ബാഗില്‍ കരുതിയിരുന്ന ആസിഡ് 30കാരന്റെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കത്തി എടുത്ത് യുവാവിനെ കുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദുബൈയില്‍ മസാജ് സെന്ററില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കാഞ്ചിപുരം സ്വദേശിനിയാണ് 27കാരി. വിവാഹമോചിതയായ യുവതിക്ക് ഒരു കുഞ്ഞുണ്ട്. ദുബൈയില്‍ 27കാരിയും യുവാവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. 

ജൂലൈയില്‍ യുവതി നാട്ടിലേക്ക് മടങ്ങി. 30കാരന്‍ ഒക്ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി. അടുത്തിടെയാണ് യുവാവ് മറ്റൊരു വിവാഹം കഴിച്ചത്. ഇക്കാര്യം യുവതിയോട് പറഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച യുവതി ക്ഷണിച്ചത് അനുസരിച്ചാണ് യുവാവ് വെള്ളിയാഴ്ച കോയമ്പത്തൂരില്‍ എത്തിയത്. അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ച് യുവതി തന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ യുവാവ് കല്യാണം കഴിച്ച കാര്യം വെളിപ്പെടുത്തി. ഇതുകേട്ട് കുപിതയായ യുവതി 30കാരനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ കണ്ണിനാണ് പൊള്ളലേറ്റത്. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് തന്റെ 18ലക്ഷം രൂപ യുവാവ് തട്ടിയെടുത്തതായി 27കാരി ആരോപിക്കുന്നു. ഇരുവരുടെയും പരാതിയില്‍ വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com