ന്യൂഡൽഹി: മൊബൈൽ ഫോൺ തട്ടിയെടുക്കാൻ സ്ത്രീയെ ഏറെ ദൂരം വലിച്ചിഴച്ച് സ്‌കൂട്ടറിലെത്തിയ അക്രമികൾ. വ്യാഴാഴ്ച വൈകീട്ട് ഡൽഹി ഷാലിമാർ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്.
അതിവേഗത്തിൽ സ്‌കൂട്ടർ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിൻസീറ്റിലിരുന്നയാൾ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോൾ ഇയാൾ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ള ആളുകൾ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡിൽ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം.
റോഡിലൂടെ എത്തിയ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതിനാൽ വൻഅപകടം ഒഴിവായി. 150 മീറ്ററോളം സ്ത്രീയെ വലിച്ചിഴച്ചെന്നാണ് റിപ്പോർട്ട്.
ഷാലിമാർ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ഡൽഹിയിൽ സ്ത്രീ സുരക്ഷ വീണ്ടും ഭീഷണിയിലാണെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ