ചെന്നൈ: പട്ടാപ്പകൽ ഗ്രാമപഞ്ചായത്ത് അംഗത്തെ അക്രമിസംഘം കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവിന്റെ അറുത്തെടുത്ത തലയുമായി അക്രമികൾ ബൈക്ക് യാത്ര നടത്തി അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡിൽ ഉപേക്ഷിച്ചതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് സംഭവം. തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടൈ ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷ് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്.അലങ്കാനാട് റോഡിലൂടെ രാവിലെ പോയവരാണ് അറുത്തെടുത്ത തല നടുറോഡിൽ കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി. തുടർ നടപടികൾ സ്വീകരിച്ചു.
തുടർന്ന് നടന്ന തിരച്ചിലിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് രാജേഷ് ജയിച്ചത്. പിന്നീട് അണ്ണാ ഡിഎംകെയിൽ ചേരുകയായിരുന്നു. എന്നാൽ കൊലപാതകത്തിനു പിന്നിൽ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2015ലെ കൊലപാതകവുമായി ഇതിന് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. 2014ൽ സമുദായ സംഘടനയുടെ ബാനർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു. സംഘടനാ പ്രവർത്തകരുടെ ആക്രമണത്തിൽ രാജേഷിന്റെ ബന്ധു കൊല്ലപ്പെട്ടു. രാജേഷ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.ഇതിന് പ്രതികാരമെന്നോണം രാജേഷിന്റെ അനുയായികൾ സംഘടനയിലെ ഒരു പ്രവർത്തകനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ വൈരാഗ്യം തീർത്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ