ന്യൂഡൽഹി: ബംഗാളിൽ വീണ്ടുമൊരു തൃണമൂൽ കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ ചേർന്നു. നാട്യ ജില്ലയിലെ ശാന്തിപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ അരിന്ദം ഭട്ടാചര്യയാണ് ഇന്ന് പാർട്ടി വിട്ടത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബിജെപിയിൽ ചേർന്നത്.
പാർട്ടിയിൽ തന്നെപോലുള്ള യുവാക്കളുടെ വഴി തൃണമൂൽ നേതൃത്വം തടയുകയാന്നെന്നാണ് ബിജെപി അംഗത്വമെടുത്തശേഷമുള്ള ഭട്ടാചാര്യയുടെ ആരോപണം.ബംഗാളിലെ യുവാക്കൾ തൊഴിലില്ലായ്മയിൽ മടുത്തെന്നും നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കൾക്കൊന്നും ജോലി ലഭിക്കുന്നില്ലെ അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ലെന്നാണ് ഭട്ടാചാര്യ പറയുന്നത്. മോദിയുടെ ആത്മനിർഭർ ഭാരതും ആത്മനിർഭർ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് മുന്നിൽ ഒരിക്കലും തലതാഴ്ത്തില്ലെന്ന് തൃണമൂൽ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായി മമത ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപി നേതൃത്വം ഭട്ടാചാര്യയെ പാർട്ടിയിലേക്കെത്തിച്ചത്. കഴിഞ്ഞ ആഴ്ച നഡിയയിൽ നടന്ന റാലിക്ക് ശേഷം സംഘടിപ്പിച്ച യോഗത്തിൽ മമതയ്‌ക്കൊപ്പം ഭട്ടാചാര്യ വേദി പങ്കിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ